തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതകളിൽ ഓവർപാസുകൾ ഇനി പില്ലറുകളിൽ നിർമിക്കും. റീ ഇൻഫോഴ്‌സ് എർത്ത് വാൾ (മണ്ണ് നിറച്ചുള്ള ഭിത്തി) മാതൃകയ്ക്ക് പകരമാണ് തൂണുകളിൽ ഓവർപാസ് നിർമിക്കുക. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.
കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഓവർപാസുകൾക്ക് സമീപമുള്ള മതിലുകൾ ഇടിഞ്ഞുവീഴുന്ന പ്രശ്‌നമുണ്ടായിരുന്നു. ഇത് വലിയതോതിലുള്ള ഗതാഗത തടസവും സമീപത്ത് താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആർഇ വാളുകൾക്ക് പകരം പില്ലറുകളിൽ ഓവർപാസുകൾ അല്ലെങ്കിൽ മേൽപ്പാലങ്ങൾ നിർമിക്കാനുള്ള തീരുമാനം.