കോട്ടക്കല്‍: തനിക്ക് ഓടിക്കാന്‍ ഒരു കുഞ്ഞന്‍ ഓട്ടോ വേണമെന്ന മകന്‍ ബിഷറുല്‍ ഹാഫിഖിന്റെ ആശ നിറവേറ്റി ചെറിയ ഓട്ടോ നിര്‍മ്മിച്ച് ശ്രദ്ധേയനാവുകയാണ് ഇന്ത്യനൂര്‍ സ്വദേശി പാറക്കല്‍ ഹംസ. കുഞ്ഞു വാഹനങ്ങൾ കാണുമ്പോൾ അഞ്ചുവയസുകാരനായ ഹാഫി ഇതുപോലൊരു വണ്ടി വേണമെന്ന് ആവശ്യപ്പെടല്‍ പതിവാണ്. ഇൻഡസ്ട്രിയൽ ഷോപ്പ് നടത്തുന്ന ഹംസയുടെ മനസില്‍ ഓട്ടോ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചിന്ത വന്നു. ചെറുപ്പത്തിൽ സഹോദരിയുടെ മക്കൾക്ക് വാഹനങ്ങൾ ഉണ്ടാക്കിക്കൊടുത്ത പരിചയം വെച്ചാണ് ഓട്ടോ നിര്‍മ്മാണം ആരംഭിച്ചത്. ആവശ്യമുള്ള സാധനങ്ങള്‍ പൊളിമാർക്കറ്റിൽനിന്നാണ് സംഘടിപ്പിച്ചത്. ആദ്യം ചെറിയ സൈക്കിളിൻ്റെ ടയറുകള്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തിപ്പിച്ചത്.
മണലിലൂടെ ഓടിക്കുമ്പോൾ വലിയ ശബ്ദം വന്നതോടെ പ്ലാസ്റ്റിക് ടയറുകൾക്ക് പകരം റബർ ടയറുകള്‍ സ്ഥാപിച്ചു.
സാധാരണ ഓട്ടോയുടേതുപോലെ മുകൾ ഭാഗം വുഡുകൊണ്ട് മറച്ച് വെയിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണമൊരുക്കി. പിറകിലെ സീറ്റിൽ രണ്ടു കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഉണ്ടാക്കി. പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിബന്ധമുള്ള ബാറ്ററിയാണ് സ്ഥാപിച്ചിട്ടുള്ളത്. ചാവികൊടുത്താല്‍ സ്റ്റാര്‍ട്ടാക്കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കി. കിലോ മീറ്ററില്‍ 15 വേഗതയാണ് ഈ ഓട്ടോക്ക് ക്രമീകരിച്ചിട്ടുള്ളത്. 20കിലോഗ്രാം ഭാരമാണ് ഈ ഓട്ടോക്കുള്ളത്. ഇന്ത്യനൂര്‍ യൂണിറ്റ് എസ് വൈ എസ് പ്രസിഡണ്ടാണ് ഹംസ. കോട്ടൂരിലെ അലമുല്‍ ഹുദ തിബിയാന്‍ വിദ്യാർഥിയാണ് ബിഷറുല്‍ ഹാഫിഖ്. മാതാവ്: ഫാത്തിമ ഫർസാന. സഹോദരന്‍: അഹ്മദ് റസ.