കോട്ടയ്ക്കൽ: അറിവിൻ്റെയും സംസ്കാരത്തിൻ്റെയും സത്ത കടഞ്ഞെടുത്ത് അത് സമൂഹത്തിൻ്റെ ക്ഷേമത്തിനും ജനനൻമയ്ക്കുമായി സമർപ്പിച്ച വാഗ്പ്രതിഭയാണ് എം.പി.അബ്ദുസ്സമദ് സമദാനിയെന്ന് ആലങ്കോട് ലീലാകൃഷ്ണൻ. കാലത്തിൻ്റെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന അദ്ദേഹം അറിവും സ്നേഹവുമാണ് സഹജീവികൾക്കു പകർന്നുനൽകുന്നത്. മനുഷ്യസ്നേഹവും സമുദായമൈത്രിയുമാണ് അദ്ദേഹം ഉദ്ഘോഷിക്കുന്നത്. പ്രേംനസീർ പുരസ്കാരം ലഭിച്ച എം.പി.അബ്ദുസ്സമദ് സമദാനി എംപിയെ കോട്ടയ്ക്കൽ നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'വശ്യവചസ്സിന് കോട്ടയ്ക്കലിൻ്റെ ആദരം' എന്ന പേരിൽ നടന്ന പരിപാടി സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. സമദാനിയുടെ അറിവിൻ്റെ പരപ്പ് അനന്യസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ കൗതുകത്തോടെയും മതിപ്പോടെയുമാണ് സമദാനിയുടെ പ്രഭാഷണത്തെ കണ്ടതെന്നു അദ്ദേഹത്തിനു ഉപഹാരം നൽകിയ നടൻ സലീംകുമാർ പറഞ്ഞു.
ആര്യവൈദ്യശാലാ ട്രസ്റ്റി ഡോ.പി.ആർ.രമേഷ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ കെ.കെ.നാസർ, കെ.പത്മനാഭൻ, വിമൽ കോട്ടയ്ക്കൽ, ഊരാളി ജയപ്രകാശ്, കെ.ഫൈസൽ മുനീർ എന്നിവർ പ്രസംഗിച്ചു. മഴവിൽ മനോരമ ഫെയിം ശരത് ശങ്കറിൻ്റെ നേതൃത്വത്തിൽ പ്രേംനസീർ സിനിമകളിലെ പാട്ടുകൾ ആലപിച്ചു.