തിരുവനന്തപുരം: പെരുന്നാളിന് മൂന്ന് ദിവസം അവധി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നൂറാം വാർഷിക മഹാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമസ്ത നേതാക്കൾ സമർപ്പിച്ചപ്പോഴാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായ ഇരു പെരുന്നാളുകൾക്കും മൂന്ന് ദിവസം അവധിയെന്നത് സർക്കാരിൻ്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചത്. മാർച്ച് 19ന് നിശ്ചയിച്ച സ്കൂൾ വാർഷിക പരീക്ഷ പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത സെക്രട്ടറി കെ.ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ മെംബർ അസ് ഗറലി ഫൈസി പട്ടിക്കാട്, മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.പി.എം അശ്റഫ്, ഹാരിസലി ബാഫഖി, അഹമ്മദ് റശാദി ചുള്ളിമാനൂർ, ഹസൻ ആലംകോട്, എസ്. അബ്ദുന്നാസിർ, ഷാനവാസ് മാസ്റ്റർ കണിയാപുരം,പനവൂർ ഷാജഹാൻ ദാരിമി എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ധാർമിക പാഠങ്ങളും സൈബർ എത്തിക്സും സിലബസിൽ ഉൾപ്പെടുത്തുക, കേരളത്തിൽ അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കുക, സ്കൂൾ യൂനിവേഴ്സിറ്റി അക്കാദമിക് കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ പരിഗണിക്കുക, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, കാലിക്കറ്റ് സർവകലാശാലയിൽ മമ്പുറം തങ്ങൾ ഗവേഷണ കേന്ദ്രം അനുവദിക്കുക, ജനസംഖ്യാനുപാതികമായി ജില്ലകൾ പുനർനിർണയം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമസ്ത നൂറാം വാർഷിക മഹാസമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ഉന്നയിച്ചിരുന്നത്.