നിയമസഭാ തിരഞ്ഞെടുപ്പ് സുതാര്യവും ഭയരഹിതവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകളിൽ നിരീക്ഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി 56 മൈക്രോ ഒബ്‌സര്‍വര്‍മാരെ ജില്ലയിൽ നിയോഗിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ റാന്‍ഡമൈസേഷൻ പ്രക്രിയയിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്.
ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലായി 15 ലൊക്കേഷനുകളിലുള്ള 43 പോളിങ് സ്‌റ്റേഷനുകളെയാണ് പ്രശ്‌നസാധ്യതാ ബൂത്തുകളായി നിലവിൽ കണ്ടെത്തിയിട്ടുള്ളത്. ഇലക്ഷൻ കമ്മീഷൻ ഒബ്‌സര്‍വര്‍മാരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ റിസര്‍വ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിനായി ചുമതലപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട ക്രമസമാധാന സാഹചര്യങ്ങൾ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ യോഗത്തിൽ വിശദീകരിച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന റാൻഡമൈസേഷനിൽ വിവിധ വകുപ്പുകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.