യുഎഇയില്‍ ഈദ് പ്രാർഥനകള്‍ പള്ളികളില്‍ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല. ഖത്തറിലും സമാന നിർദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ഈ അറിയിപ്പ്. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതിനിടെ ഇന്ന് ദുബൈയില്‍ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ഹൊർമുസ് കടലിടുക്കിന്‍റെ സുരക്ഷക്ക് യുഎസ് നടത്തുന്ന പരിശ്രമങ്ങളില്‍ പങ്കാളിയായെക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞു. പ്രസിഡന്‍റിന്‍റെ ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് ഒരു ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനുമായി യുഎഇ ഇപ്പോള്‍ ചർച്ച നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഹോർമുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. സമാധാനം പുനസ്ഥാപിക്കാൻ ശ്രമം തുടരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എന്നാല്‍ ഹോർമുസ് കടലിടുക്ക് തീരത്ത് വൻ ആക്രമണം നടത്തിയെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു. കപ്പല്‍ വേധ മിസൈല്‍ ഡിപ്പോകള്‍ ആക്രമിച്ചു. ഭൂഗർഭ വേധ ബോംബുകള്‍ പ്രയോഗിച്ചെന്നും യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു.