മലപ്പുറം : ജില്ലയിൽ ഗാർഹിക പാചകവാതക സിലിൻഡറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്നും ഗാർഹിക പാചകവാതക ദൗർലഭ്യമില്ലെന്നും ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ പറഞ്ഞു. പാചകവാതക ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓയിൽ ഏജൻസികളുടെയും യോഗം ചേംബറിൽ നടന്നു.
ബുക്ക് ചെയ്തിട്ടുള്ള എല്ലാവർക്കും യാതൊരു തടസ്സവും കൂടാതെ ഗ്യാസ് സിലിൻഡറുകൾ ബന്ധപ്പെട്ട ഏജൻസികൾവഴി വീടുകളിൽ എത്തിച്ച് വിതരണം നടത്തുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു.
സർക്കാർ നിർദേശപ്രകാരം നൂറ് ശതമാനം മുൻഗണന നൽകി ആശുപത്രികൾ, അങ്കണവാടികൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ, സ്കൂൾ കോളേജ് ഹോസ്റ്റലുകൾ, കമ്യൂണിറ്റി കിച്ചൻ സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവയ്ക്കും 40 ശതമാനം മുൻഗണനയിൽ റസ്റ്ററന്റുകൾ, സർക്കാർ തദ്ദേശ കാന്റീനുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, സ്ഥാപനങ്ങൾ നടത്തുന്ന കിച്ചനുകൾക്കും സിലിൻഡർ നൽകാൻ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഓയിൽ കമ്പനികൾക്കും ഏജൻസികൾക്കും നിർദ്ദേശംനൽകി.
ഗാർഹിക പാചകവാതകത്തിന്റെ ദുരുപയോഗം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയാനായി താലൂക്ക് സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി, പോലീസ് തുടങ്ങിയ വകുപ്പുകൾ കർശനപരിശോധന തുടരണമെന്നും കളക്ടർ നിർദേശിച്ചു.
യോഗത്തിൽ എ.ഡി.എം. സി.എസ്. രാജേഷ്, ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, ഇന്ത്യൻ ഓയിൽ സെയിൽസ് ഓഫീസർ ഋതുരാജ്, ഹിന്ദുസ്ഥാൻ പെട്രോളിയം സെയിൽസ് ഓഫീസർ ശ്രീകാന്ത് കുമാർ, ഇന്ത്യൻ ഓയിൽ അദാനി കമ്പനി മാനേജർ ഹരികൃഷ്ണൻ, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.