ആധാർ പേടിയും തിരഞ്ഞെടുപ്പും; അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങുന്നു, കേരളത്തിൽ തൊഴിൽ പ്രതിസന്ധി രൂക്ഷം

വേങ്ങര: ബംഗാൾ, അസാം, തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പുകളിൽ വോട്ടിടാൻ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പോയതോടെ കേരളത്തിൽ നിർമ്മാണ മേഖലയടക്കം എല്ലാ തൊഴിൽ മേഖലകളും പ്രതിസന്ധിയിലായി. തിരഞ്ഞെടുപ്പുകളും ബക്രീദും കഴിഞ്ഞ് ജൂൺ പകുതിക്കു ശേഷമേ ഇവർ തിരിച്ചെത്തൂ. കൊടും ചൂടിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയാണിത്.

അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് മിക്ക വ്യവസായ ശാലകളും പ്രവർത്തിക്കുന്നത്. കൃഷി, ശുചീകരണം, മുടിവെട്ടൽ, സ്പാ, തെങ്ങുകയറ്റം, കടകളിൽ വില്പനക്കാർ, മരംവെട്ടൽ, മത്സ്യ ബന്ധനം, കൂലിപ്പണി എന്നിങ്ങനെ സമസ്ത തൊഴിൽ മേഖലകളിലും അന്യ സംസ്ഥാനക്കാരാണ് ബഹുഭൂരിപക്ഷവും. തൊഴിലാളികളില്ലാതെ ഹോട്ടലുകളടക്കം പല സ്ഥാപനങ്ങളും അടച്ചിടുകയാണ്.

അസാമിൽ വോട്ടെടുപ്പ് കഴിഞ്ഞു. ബംഗാളിലും തമിഴ്നാട്ടിലും വരാനിരിക്കുന്നു. ബംഗാളിലെ വോട്ടെടുപ്പ് 29നേ കഴിയൂ. വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭീഷണിയുള്ളതിനാൽ ഇത്തവണ വോട്ടു ചെയ്തില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ആധാർ അസാധുവാകുമെന്നും പൗരത്വം നഷ്ടമാവുമെന്നും അന്യ സംസ്ഥാനക്കാർക്കിടയിൽ വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. ഇതും കൂട്ടത്തോടെ നാട്ടിലേക്ക് പോവാൻ പ്രേരണയായി. ബംഗാളിലേക്കുള്ള ട്രെയിനുകളിൽ വൻതിരക്കാണ്. കൂട്ടത്തോടെ യാത്രയ്ക്ക് ബംഗാളിലെ രാഷ്ട്രീയ നേതാക്കൾ ഇവർക്ക് ട്രെയിൻ ടിക്കറ്റെടുത്ത് നൽകുന്നുമുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}