മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതിെൻറ ഭാഗമായി, ഔദ്യോഗിക പെർമിറ്റില്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് മുതിരുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നിയമലംഘകർക്ക് 20,000 റിയാൽ വരെ പിഴയും വിദേശികളാണെങ്കിൽ നാടുകടത്തലുമാണ് പ്രധാന ശിക്ഷ.
ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിൽ വിവിധതരം വിസിറ്റ് വിസകളിൽ രാജ്യത്തെത്തിയവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും കർശന വിലക്കുണ്ട്.
ഉംറ വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രിൽ 18 ആണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെയും ശക്തമായ നടപടികളുണ്ടാകും.
ഹജ്ജ് പെർമിറ്റില്ലാത്തവരെ സഹായിക്കുന്നവർക്കും സ്പോൺസർമാർക്കും കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇത്തരക്കാർക്ക് ഒരു ലക്ഷം റിയാൽ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. നിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴത്തുക വർദ്ധിക്കും. പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്കും അവർക്ക് ഹോട്ടലുകളിലോ സ്വകാര്യ വസതികളിലോ താമസസൗകര്യം ഒരുക്കുന്നവർക്കും ഇതേ തുക പിഴ ലഭിക്കും. കൂടാതെ, നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതിയിൽ ആവശ്യപ്പെടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.