വേങ്ങര: കൂരിയാട് ദേശീയപാതയ്ക്ക് കുറുകേയുള്ള തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന നിലയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്യാൻ തുടങ്ങി. മണ്ണ് നീക്കണമെന്നാവശ്യപ്പെട്ട് കൂരിയാട് പാടശേഖരസമിതിയും വേങ്ങര പഞ്ചായത്ത് ഭരണസമിതിയും ചേർന്ന് ജില്ലാ കളക്ടർക്കും ഇ.ടി. മുഹമ്മദ് ബഷീർ എം.പി.ക്കും നിവേദനം നൽകിയിരുന്നു.
കോഴിക്കോട്, തൃശ്ശൂർ ദേശീയപാത പുനർനിർമിക്കുന്ന സമയത്ത് മണ്ണും മറ്റ് മാലിന്യങ്ങളും വീണ് കൂരിയാട്, കുറ്റൂർ പാടശേഖരങ്ങളിൽനിന്ന് കടലുണ്ടി പുഴയിലേക്കൊഴുകുന്ന വേങ്ങരത്തോട്, കൈതത്തോട് എന്നിവയിലാണ് നീരൊഴുക്ക് തടസ്സപ്പെട്ടത്. ഇതിനുപുറമെ പാതക്കിരുവശവും ദേശീയപാത പുനർനിർമാണത്തിനായി ശേഖരിച്ച വലിയ മൺകൂനകളാണ്. പാത നിർമാണത്തിനു മുൻപ് ഇവിടെ പാതക്കിരുവശവും തോടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ ചാലുകളായിരുന്നു. ഇവിടെയാണ് വലിയ മൺകൂനകൾ. ഇതാണിപ്പോൾ നീക്കംചെയ്യുന്നത്.