ആലപ്പുഴ: സിപിഎം നേതൃത്വത്തിന് പരോക്ഷ വിമര്‍ശനവുമായി വി.എസ്അച്യുതാനന്ദന്റെ മകന്‍ വി.എസ് അരുണ്‍കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് വിമർശനം.
ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ഥ രാഷ്ട്രീയമെന്നാണ് അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ആദര്‍ശങ്ങളില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങള്‍ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോധ്യമുണ്ടായിരുന്നു. പ്രസ്ഥാനങ്ങള്‍ സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വി.എ അരുണ്‍കുമാര്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ അണികളില്‍ നിന്നുപോലും വിമര്‍ശനമുയരുന്നതിനിടെയാണ് വിഎസിന്റെ മകന്റെ വാക്കുകള്‍.
അരുണ്‍കുമാറിന്റെ പോസ്റ്റ്….
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പര്‍ശിക്കുകയാണ്. അച്ഛന്റെ സാന്നിധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പള്‍സ് തിരിച്ചറിയുന്നതാണ് യഥാര്‍ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആള്‍ക്കൂട്ടങ്ങളില്‍ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആദര്‍ശങ്ങളില്‍ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങള്‍ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോധ്യമുണ്ടായിരുന്നു.
പ്രസ്ഥാനങ്ങള്‍ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.