വേങ്ങര: വലിയോറ പാടത്തിലൂടെ കടലുണ്ടി പുഴയിലേക്ക് ഒഴുകുന്ന അരീക്കത്തോടിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വേങ്ങര ഹെൽത്ത് ഇൻസ്പെക്ടർ മാലിന്യക്കൂമ്പാരം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അരീക്കത്തോടിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വലിയ തോതിൽ അടിഞ്ഞുകൂടിയതിനാൽ പ്രദേശത്തെ കർഷകരും നാട്ടുകാരും കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായി എസ്ഡിപിഐ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാലവർഷം ശക്തമാകുന്നതോടെ തോട്ടിലെ വെള്ളം പാടശേഖരങ്ങളിലേക്ക് വ്യാപിക്കുകയും മാലിന്യങ്ങൾ വയലുകളിൽ അടിഞ്ഞുകൂടി കൃഷിഭൂമികൾക്ക് നാശനഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
വേങ്ങര അങ്ങാടിയിലെയും മാർക്കറ്റ് റോഡ് പരിസരങ്ങളിലെയും മാലിന്യങ്ങൾ അരീക്കത്തോടിലൂടെ ഒഴുകിയെത്തി വിവിധ ഭാഗങ്ങളിൽ കുമിഞ്ഞുകൂടിയതോടെ നീരൊഴുക്ക് തടസ്സപ്പെടുകയും പ്രദേശവാസികൾക്കും കർഷകർക്കും വലിയ ദുരിതം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാലിന്യക്കൂമ്പാരം മൂലം പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും നിലനിൽക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥലം സന്ദർശിച്ച ഹെൽത്ത് ഇൻസ്പെക്ടർ പ്രശ്നത്തിന്റെ ഗൗരവം നേരിൽ ബോധ്യപ്പെട്ടതായും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതായും എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്ത് ശാശ്വത പരിഹാരം നടപ്പാക്കണമെന്ന് കമ്മിറ്റി വീണ്ടും ആവശ്യപ്പെട്ടു.