മെക്സിക്കോ സിറ്റി: ആവേശം വാനോളമുയർന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയതുടക്കം. ചരിത്രപ്രസിദ്ധമായ അസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന പോരാട്ടത്തിൽ ജൂലിയൻ ക്വിനോനസ്, റൗൾ ജിമെനെസ് എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്. ഇരുടീമുകളിലുമായി മൂന്ന് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായ നാടകീയ നിമിഷങ്ങൾക്കാണ് അസ്ടെക്ക സാക്ഷ്യം വഹിച്ചത്.
ആക്രമണ ശൈലിയിലുള്ള ഫോർമേഷനിൽ ഇറങ്ങിയ മെക്സിക്കോ കളി ആരംഭിച്ച് ഒൻപതാം മിനിറ്റിൽ തന്നെ ലീഡ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രതിരോധ നിര വരുത്തിയ കടുത്ത പിഴവ് മുതലെടുത്ത് ജൂലിയൻ ക്വിനോനസാണ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ സ്കോർ ചെയ്തത്. ആദ്യ പകുതിയിൽ ക്വിനോനസിന്റെ മറ്റൊരു തകർപ്പൻ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് ഭാഗ്യമായി. ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവയെ ബെഞ്ചിലിരുത്തി റൗൾ റേഞ്ചലിനെയാണ് മെക്സിക്കോ വലകാക്കാൻ ഇറക്കിയത്. രണ്ടാം പകുതിയിലും കളി നിയന്ത്രിച്ച മെക്സിക്കോയ്ക്കായി 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് ലീഡുയർത്തി. വലതുവിങ്ങിൽ നിന്നെത്തിയ അളന്നുമുറിച്ച ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ ജിമെനെസ് പോസ്റ്റിന്റെ കോർണറിലേക്ക് തിരിച്ചുവിടുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതി കടുത്ത ഫൗളുകൾക്കും നാടകീയ രംഗങ്ങൾക്കുമാണ് വഴിമാറിയത്. ആകെ മൂന്ന് കളിക്കാരാണ് റഫറിയുടെ ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടത്. 49-ാം മിനിറ്റിൽ മെക്സിക്കോയുടെ ബ്രയാൻ ഗുട്ടറസിനെ അപകടകരമായ രീതിയിൽ വീഴ്ത്തിയതിന് ദക്ഷിണാഫ്രിക്കയുടെ സ്ഫെഫെലോ സിതോളിന് രണ്ടാം മഞ്ഞക്കാർഡോടെ ചുവപ്പ് കാർഡ് ലഭിച്ചു. തുടർന്ന് പത്തുപേരുമായി പൊരുതിയ ദക്ഷിണാഫ്രിക്കയ്ക്ക് 80-ാം മിനിറ്റിൽ അടുത്ത പ്രഹരമേറ്റു. മെക്സിക്കൻ താരത്തെ ഫൗൾ ചെയ്തതിന് പിന്നാലെ തെമ്പ സ്വാനെയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഒൻപതു പേരായി ചുരുങ്ങി. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മെക്സിക്കൻ ക്യാപ്റ്റൻ സെസാർ മോണ്ടസിനും റഫറി ചുവപ്പ് കാർഡ് നൽകിയതോടെ ആതിഥേയരും പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്.