ബംഗളൂരുവിൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ നാല് വയസ്സുകാരനായ മലയാളി ബാലൻ മരണപ്പെട്ടു. വേങ്ങര പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി. ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്.
അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന കുട്ടിയുടെ മാതാവ് ഷഹീബയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഴ്സറി സ്കൂളിൽ നിന്നും പഠനം കഴിഞ്ഞ് ഈസ ആദിലിനെ മാതാവ് ഷഹീബ സ്കൂട്ടറിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ സർജാപുരയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിൽ പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന് ഗുരുതരമായി പരുക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു. കുഞ്ഞിന്റെ പിതാവ് ആദിൽ ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരനാണ്.
അപകടത്തെ തുടർന്ന് കുട്ടിയുടെ മൃതദേഹം അത്തിബലെ ഒക്സ്ഫഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരുന്നു. മൃതദേഹം ഇന്ന് ജന്മനാടായ മലപ്പുറത്തേക്ക് എത്തിക്കും. കബറടക്കം പറപ്പൂർ സിദ്ദിഖ് ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.