തിരുവനന്തപുരം: പരമ്പരാഗത ഓഫീസ് പ്രവർത്തനരീതിയിൽനിന്നുമാറി മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണലിസം നടപ്പാക്കുന്നു. തലസ്ഥാനത്തുള്ള ദിവസം രാവിലെ എട്ടിന് മുഖ്യമന്ത്രി ഓഫീസിലെത്തും. ഉച്ചയ്ക്ക് ഒന്നരവരെ മുഖ്യമന്ത്രി ഓഫീസിലുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചുവരെ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കാണാം. ശേഷം അതത് ദിവസത്തെ ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
10-15 ശതമാനം ഫയലുകൾ കൂടുതൽ വിശദീകരണം വേണ്ടതോ, ചർച്ച ചെയ്യേണ്ടതോ ആകും. അവ കൂടുതൽ പരിശോധനയ്ക്കായി മാറ്റിവെക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിദഗ്ധരുടെയും പ്രൊഫഷണലായ ആളുകളുടെയും സേവനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ വകുപ്പുകളിലുംപെട്ട പ്രധാന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരീക്ഷിക്കാനാകും. ഇതിനായി ഡാഷ് ബോർഡ് ഉണ്ടാകും. വകുപ്പുകളെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ലിങ്ക് ചെയ്യും.
വകുപ്പ് സെക്രട്ടറിമാർക്കും സ്‌പെഷ്യൽ സെക്രട്ടറിമാർക്കും മുഖ്യമന്ത്രിയെ ദിവസവും രാവിലെ 10 മുതൽ 11 മണി വരെ കാണാം. തലേദിവസം അപ്പോയിന്റ്‌മെന്റ് എടുക്കണം.
പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും സെക്രട്ടേറിയറ്റിലും നിയമസഭയിലും ഇപ്പോൾ ധാരാളമായി എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ ഇതുമൂലം വലിയ തിരക്കിലമരുന്നതിനാൽ പ്രവർത്തിക്കാൻകഴിയാത്ത സ്ഥിതിയുണ്ട്. സർക്കാരിന്റെ ആദ്യകാലമെന്നനിലയിലാണ് ഇതിന് നിയന്ത്രണം ഏർപ്പെടുത്താഞ്ഞത്.