തിരുവനന്തപുരം: മുൻഗണന റേഷൻ കാർഡ് അനുവദിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചന. 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സി.സി എൻജിൻ ശേഷിയുള്ള വാഹനങ്ങളും മുൻഗണന റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായേക്കില്ല.
രണ്ടു നിബന്ധനകളിലും ഇളവ് വരുത്തുന്നത് സംബന്ധിച്ച റിപ്പോർട്ട് ധനകാര്യവകുപ്പിന്‍റെ പരിഗണനയിൽ. ഉപഭോക്താക്കൾക്കുള്ള മറ്റ് ആനുകൂല്യങ്ങൾ കൂടി മുൻഗണന റേഷൻ കാർഡിന്‍റെ പരിധിയിൽ വരുന്നതിനാൽ ധനകാര്യവകുപ്പിന്‍റെ വിശദമായ പരിശോധനയും അനുമതിയും ആവശ്യമാണ്. ശേഷം സർക്കാർ തലത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.
നിലവിൽ 2018 ലെ സംസ്ഥാന ഭക്ഷ്യ സുരക്ഷാചട്ട പ്രകാരം 1000 ചതുരശ്ര അടിയാണ് വീട് പരിധി. നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ (സ്വയം ഓടിക്കുന്ന ടാക്സി ഒഴികെ) ഉള്ളവരും പരിധിക്ക് പുറത്താണ്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ നാലുചക്രവാഹനം ആഡംബരമല്ലെന്ന നിരീക്ഷണത്തിലാണ് 800 സി.സി എൻജിൻ ശേഷിയുള്ള കാറുകൾക്ക് ഇളവ് നൽകാൻ ആലോചിക്കുന്നത്.
ഭിന്നശേഷിക്കാരായ അംഗങ്ങളുടെ യാത്രക്കായി കാർ അടക്കം ഉപയോഗിക്കുന്ന കുടുംബങ്ങളുമുണ്ട്. ഒരേക്കറിലധികം ഭൂമി കൈവശമുള്ളവർക്ക് ഭൂമിയുടെ തരം അനുസരിച്ചും പരിഗണന ലഭിക്കും. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തണമെന്ന് വ്യാപക ആവശ്യമുയർന്നതിന്‍റെ അടിസ്ഥാനത്തിൽ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സിവിൽ സപ്ലൈസ് കമീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഈ റിപ്പോർട്ടാണ് ധനവകുപ്പിന്‍റെ പരിഗണനയിലുള്ളത്. സംസ്ഥാനത്ത് ആകെ അനുവദിക്കപ്പെട്ട ബി.പി.എൽ കാർഡുകളിൽ 5,94,209 എണ്ണം അന്ത്യോദയ അന്നയോജനയും 37,73,184 എണ്ണം മുൻഗണന വിഭാഗത്തിലുള്ളതും ആണ്. സംസ്ഥാന സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പുതിയതായി 73,024 മുന്‍ഗണന കാര്‍ഡുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇവർക്ക് അടുത്തമാസം മുതല്‍ സൗജന്യ റേഷന്‍ നല്‍കിത്തുടങ്ങും.