ന്യൂഡൽഹി: ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (സി.എസ്.എ.എം) പങ്കുവെക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ എതിരെ ‘സീറോ ടോളറൻസ്’ നയമാണ് തങ്ങൾക്കുള്ളതെന്ന് മെറ്റ വക്താവ്. പരസ്യങ്ങളിൽ ഇത്തരം ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെയും കർശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.
3.5 ബില്യൺ ഉപയോക്താക്കൾക്കിടയിൽ ഒളിച്ചിരിക്കുന്ന കുറ്റവാളികളെ കണ്ടെത്താൻ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും മെറ്റാ വക്താവ് പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താനും ലിങ്കുകൾ തടയാനും വിദഗ്ധ സംഘം നിരന്തരം പ്രവർത്തിക്കുന്നുണ്ട്. മറ്റ് കമ്പനികളുമായി വിവരങ്ങൾ പങ്കുവെച്ച് നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.
നേരത്തെ, മെറ്റയുടെ അൽഗോരിതം സി.എസ്.എ.എം അടങ്ങിയ വീഡിയോകളെ പ്രോത്സാഹിപ്പിക്കുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈംഗികച്ചുവയുള്ള ഉള്ളടക്കങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും, ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചുള്ള പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇത്തരത്തിൽ പരസ്യങ്ങൾ വരുന്ന വഴി ടെലിഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ നയിക്കുകയും അവിടെ ഇത്തരം ഉള്ളടക്കങ്ങൾ വിൽപനക്ക് വെച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.