പരപ്പനങ്ങാടി: പരപ്പനങ്ങാടി–അരീക്കോട് റോഡിൽ നടപ്പാതകൾ കയ്യേറി രണ്ട് വർഷത്തിലേറെയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഓട്ടോറിക്ഷകളും മറ്റ് വാഹനങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി.
റോഡിന്റെ ഇരുവശങ്ങളിലുമായി നടപ്പാതകൾ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം പ്രദേശത്ത് പതിവായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതോടൊപ്പം വാഹനഅപകടസാധ്യതയും വർധിച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനും ഈ അനധികൃത പാർക്കിംഗ് കാരണമായിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ സാമൂഹ്യവിരുദ്ധരും ലഹരി മാഫിയ സംഘങ്ങളും താവളമാക്കാൻ സാധ്യതയുണ്ടെന്നും, പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾക്കും റോഡ് പരിപാലനത്തിനും ഇവ തടസ്സം സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.
Motor Vehicles Act പ്രകാരം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾക്ക് അധികാരമുണ്ടെന്നും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പൊതുസ്ഥലങ്ങൾ തടസ്സരഹിതവും ശുചിത്വപൂർണവുമായി നിലനിർത്തേണ്ട നിയമബാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, നടപ്പാതകളും പൊതുസ്ഥലങ്ങളും അനധികൃതമായി കൈയേറുന്നത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതിയുടെ Civil Appeal Nos. 4665–4666/2025 വിധിയുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാപ്സ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, പി പി സുബൈർ, സുലൈഖ സലാം എന്നിവർ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് മാപ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു.
ഫോട്ടോ :- പരപ്പനങ്ങാടി റോഡിൽ വർഷങ്ങളായി കിടക്കുന്ന ഓട്ടോറിക്ഷയും ലോറിയും