പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയിൽവേ മേൽപാലം ജങ്ഷനിൽ മഴക്കാലത്ത് രൂക്ഷമായിരുന്ന വെള്ളക്കെട്ടും അപകടകരമായ റോഡ് എഡ്ജും സംബന്ധിച്ച് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഭാരവാഹികൾ നൽകിയ പരാതിയിൽ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് & റോഡ്സ് വിഭാഗം നടപടി ആരംഭിച്ചു.
മേൽപാലം ഇറങ്ങിവരുന്ന ഭാഗത്ത് വർഷങ്ങളായി മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇന്റർലോക്കും റോഡും തമ്മിൽ അപകടകരമായ എഡ്ജ് രൂപപ്പെട്ടിരുന്നു. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടാവസ്ഥ നേരിടുകയും കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും വലിയ പ്രയാസം അനുഭവപ്പെടുകയും ചെയ്തിരുന്നു.
പ്രശ്നം ചൂണ്ടിക്കാട്ടി മാപ്സ് ഭാരവാഹികളായ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു.
പരാതികളും പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് റോഡ്സ് വിഭാഗങ്ങൾ സ്ഥലത്ത് പരിശോധന നടത്തി വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റോഡിലെ അപകടകരമായ എഡ്ജ് പരിഹരിക്കുന്നതിനുമായി നടപടികൾ ആരംഭിച്ചു. ഇതോടെ പ്രദേശവാസികളും സ്ഥിരം യാത്രക്കാരും താൽക്കാലിക ആശ്വാസത്തിലാണ്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും മഴക്കാലത്ത് ആവർത്തിക്കുന്ന യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമായി നടപടികൾ പൂർണമായി വേഗത്തിലാക്കണമെന്ന് മാപ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി പരാതി ഗൗരവമായി പരിഗണിച്ച് നടപടികൾ സ്വീകരിച്ച പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് റോഡ്സ് വിഭാഗത്തെ മാപ്സ് മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.